പട്ടിയുടേയും പൂച്ചയുടേയും മാംസ വിൽപന ഇനിയില്ല; പൂർണ നിരോധനം ഏർപ്പെടുത്തി ചൈനീസ് ന​ഗരം

കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി ചൈനീസ് ന​ഗരം. പട്ടിയുടേയും പൂച്ചയുടേയും ഉൾപ്പെടെ മാസം വിൽക്കുന്നതിനാണ് ചൈനീസ് ന​ഗരമായ ഷെൻസൻ നിരോധനമേർപ്പെടുത്തിയത്.

കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ നഗരത്തിലെ ഒരു ഇറച്ചിക്കടയില്‍ നിന്നാണ് കൊവിഡിന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ കടയില്‍ പല്ലിവര്‍ഗത്തിലെ ജീവികള്‍, മരപ്പട്ടി തുടങ്ങിയ വന്യജീവികളുടെ മാംസം വൻ തോതിൽ വിറ്റിരുന്നു.

വുഹാന്‍ നഗരത്തിലെ പോലെ തന്നെ വന്യജീവികളുടെ ഇറച്ചിക്ക് പ്രശസ്തമാണ് ഷെന്‍സന്‍ നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഭാഗവും. നേരത്തെ ഷെന്‍സന്‍ നഗരത്തില്‍ വന്യജീവികളുടെ ഇറച്ചി വില്‍പന കൊവിഡ് പടര്‍ന്നു പിടിച്ച ഘട്ടത്തില്‍ താത്കാലികമായി നിരോധിച്ചിരുന്നു. പൂർണ നിരോധനമേർപ്പെടുത്തുന്നത് ഇപ്പോഴാണ്.

Share this story