കൊവിഡ്: രോഗികളുടെ എണ്ണം 12 ലക്ഷം കടന്നു; മരിച്ചവർ 64,000
ലോകത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതിനോടകം രോഗബാധിതർ 12 ലക്ഷം കടന്നു. മരണസംഖ്യ 64,000 ആയി. അമേരിക്കയിൽ ഇന്നലെ മാത്രം 1224 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 630 എണ്ണവും ന്യൂയോർക്കിലാണ്
യു എസിൽ മാത്രം 8300 മരണമാണ് കൊവിഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് സ്‌പെയിൻ ഒന്നാമത് എത്തി. 1,26,168 രോഗികളാണ് സ്‌പെയിനിലുള്ളത്. ഇറ്റലിയിൽ 1,24, 623 രോഗികളുമുണ്ട്
ജർമനിയിലും ഫ്രാൻസിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. അതേസമയം കൊവിഡ് പ്രഭവകേന്ദ്രമായ ചൈന രോഗികളുടെ എണ്ണത്തിൽ ആറാം സ്ഥാനത്തായി. ഇറ്റലിയിൽ 15,326 പേർ ഇതിനോടകം മരിച്ചു. സ്‌പെയിനിൽ 11,947 പേർ മരിച്ചു. ഇന്നലെ മാത്രം സ്‌പെയിനിൽ 809 പേരാണ് മരിച്ചത്. ഫ്രാൻസിൽ 7560 പേരും യു കെ യിൽ 4313 പേരും മരിച്ചു.
ചൈനയിൽ 24 മണിക്കൂറിനിടെ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മരണവും ചൈനയിലുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലാണ് രോഗം കൂടുതൽ വിപത്ത് വിതക്കുന്നത്.