ഇറാനിലെ ‘ആഞ്ജലീന ജോളി’ ക്ക് കോവിഡ്

ഇറാനിലെ ‘ആഞ്ജലീന ജോളി’ ക്ക് കോവിഡ്

ഹോളിവുഡ് സൂപ്പര്‍ താരം ആഞ്ജലീന ജോളിയെ പോലെ ആവാന്‍ സര്‍ജറി നടത്തിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഫത്തേമേ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാര്‍ഥ പേര്. മതനിന്ദ ആരോപിച്ച് 2019 അറസ്റ്റ് ചെയ്യപ്പെട്ട സഹര്‍ തബര്‍ ജയിലിലാണിപ്പോള്‍ കഴിയുന്നത്.

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സഹറിന് വേണ്ടി ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സഹറിനെ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കിയില്ല. തുടര്‍ന്ന് ഇവരെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഞ്ജലീനയെപ്പോലെയാവാന്‍ താന്‍ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹര്‍ തബറിന്റെ അവകാശവാദം. തുടര്‍ന്ന് ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ 325000 ചിത്രങ്ങളാണ് ഇങ്ങനെ സഹര്‍ പോസ്റ്റ് ചെയ്തത്.

പിന്നീട് ഇവര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മതനിന്ദയ്ക്ക് പുറമേ സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സഹറിനെ അറസ്റ്റ് ചെയ്തത്.

Share this story