ചൈനയില്‍ രണ്ടാം ഘട്ട കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നു, ഹാര്‍ബിന്‍ നഗരത്തില്‍ വൈറസ് വ്യാപിക്കുന്നു

ചൈനയില്‍ രണ്ടാം ഘട്ട കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നു, ഹാര്‍ബിന്‍ നഗരത്തില്‍ വൈറസ് വ്യാപിക്കുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ

ചൈനയില്‍ രണ്ടാം ഘട്ട കൊറോണ വൈറസിന്‍റെ സാധ്യത വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കൊവിഡ്-19 വുഹാന്‍ നഗരത്തില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് കൊറോണയുടെ ഒരു പുതിയ ക്ലസ്റ്റര്‍ രൂപം കൊള്ളുന്നതെന്നാണ് വിവരം. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതാണ് ഈ പ്രദേശം. ഇതേത്തുടര്‍ന്ന് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച അധികൃതര്‍ നിരോധിച്ചു.

മാരകമായ കൊറോണയെ മറികടക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും യുഎസിനേക്കാളും നിരവധി യൂറോപ്യന്‍ രാജ്യങ്ങളേക്കാളും മരണങ്ങള്‍ കുറവാണ് ചൈനയിലുണ്ടായതെന്നും ചൈന അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവിടെ കൊറോണയുടെ രണ്ടാമത്തെ തരംഗം രൂപപ്പെട്ടു വരുന്നത് അധികൃതരില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.

കൊറോണയുടെ പുതിയ കേന്ദ്രമായ ഹാര്‍ബിന്‍ നഗരം ഹീലോംഗ് ജിയാങ് പ്രവിശ്യയിലാണ്. യഥാര്‍ത്ഥത്തില്‍, ഈ പ്രവിശ്യയില്‍ പുറത്തു നിന്നു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ ചൈനീസ് പൗരന്മാരാണ് ഇവരില്‍ ഭൂരിഭാഗവും. ഗാര്‍ഹിക അണുബാധകളുടെ എണ്ണവും ഇവിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വുഹാനില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നിരവധി ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ഹാര്‍ബിന്‍ നഗരത്തിലെ രണ്ട് കൊറോണ ക്ലസ്റ്റര്‍ ആശുപത്രികളിലേക്കുള്ള ലിങ്കുകള്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം നഗരത്തിലെ പുറത്തുനിന്നുള്ളവരെയും വാഹനങ്ങളെയും പാര്‍പ്പിട പ്രദേശത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും ഹോട്ട്സ്പോട്ടുകളില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ക്വാറന്‍റൈനില്‍ താമസിക്കേണ്ടിവരും. ഹാര്‍ബിന്‍ നഗരത്തിലെ ഓരോ വ്യക്തിക്കും മാസ്ക്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച 35 പേര്‍ നഗരത്തിലെ രണ്ട് ആശുപത്രികള്‍ സന്ദര്‍ശിക്കാനോ ജോലി ചെയ്യാനോ ഡോക്ടറെ കാണാനോ പോയിട്ടുണ്ടെന്നും, 87 വയസുള്ള രോഗിയാണ് ഇവരില്‍ വൈറസ് പടര്‍ത്തിയതെന്നും രോഗം ബാധിച്ച ഒരാള്‍ പറഞ്ഞു. ദേശീയ ആരോഗ്യ കമ്മീഷന്‍റെ കണക്കനുസരിച്ച് ബുധനാഴ്ച 537 കേസുകള്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 384 എണ്ണം പുറത്തുനിന്ന് വന്നവരിലാണ് കണ്ടെത്തിയത്. ഒരു കോടിയിലധികം ജനസംഖ്യ ഈ നഗരത്തിലുണ്ട്. പ്രവിശ്യയിലെ സ്കൂളുകളും കോളേജുകളും അനിശ്ചിത കാലത്തേക്ക് അടച്ചു.

Share this story