കനത്തപ്രളയം; ജലനിരപ്പ് നിയന്ത്രിക്കാന്‍ ഡാം തകര്‍ത്ത് ചൈന

കനത്തപ്രളയം; ജലനിരപ്പ് നിയന്ത്രിക്കാന്‍ ഡാം തകര്‍ത്ത് ചൈന

ബീജിങ്: കനത്ത പ്രളയത്തെത്തുടര്‍ന്നുള്ള ജലനിരപ്പ് നിയന്ത്രിക്കാനായി ചൈനയില്‍ ഡാം തകര്‍ത്തതായി റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നദികള്‍ കരകവിഞ്ഞ സാഹചര്യത്തിലാണ് ചൈനയുടെ നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ അന്‍ഹുയ് പ്രവിശ്യയിലാണ് അധികൃതര്‍ ഡാമിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്. അതേസമയം, മധ്യ ചൈനയിലും കിഴക്കന്‍ മേഖലയിലുമായി പ്രളയത്തില്‍ ചുരുങ്ങിയത് 140 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ ആദ്യം ആരംഭിച്ച പ്രളയം രണ്ടരക്കോടിയോളം ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പ്രധാന നദികളിലും തടാകങ്ങളിലും പരമാവധി ജലനിരപ്പ് എത്തിയതോടെ അധികജലം ബാക്കപ്പ് ഡാമുകളിലെത്തിച്ച് ജലനിരപ്പ് നിയന്ത്രിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനു പുറമെയാണ് അന്‍ഹുയ് പ്രവിശ്യയില്‍ ചു നദിയിലെ ഒരു ഡാമില്‍ റെക്കോഡ് ജലനിരപ്പ് എത്തിയതോടെ ഒരു ഭാഗം പൊളിച്ചു നീക്കിയത്. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു നടപടിയെന്നാണ് പ്രാദേശിക ഭരണകൂടം പറയുന്നത്.

ശക്തമായ മഴയെത്തുടര്‍ന്ന് യാഴ്‌സി നദിയുടെ പോഷകനദിയായ ചു നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദി വിപരീത ദിശയില്‍ ഒഴുകാനും തുടങ്ങി. ഇതോടെയാണ് ഡാമിന്റെ ഒരു ഭാഗം തകര്‍ത്തത്. നദിയിലെ ജലനിരപ്പ് 70 സെന്റിമീറ്ററോളം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story