അമേരിക്കയാണ് ലോകത്തില്‍ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമെന്ന ട്രംപിന്റെ വാദം തെറ്റെന്ന് സി എന്‍ എന്‍
ലണ്ടന്‍: ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് അമേരിക്കയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം നുണയാണെന്ന് സി എന്‍ എന്‍. കോവിഡ് ബാധിത രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമാണ് അമേരിക്കയെന്ന് വളരെ ശക്തമായാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
താന്‍ മനസ്സിലാക്കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും മരണ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന്, ചിലപ്പോള്‍ ഏറ്റവും മരണ നിരക്ക് കുറഞ്ഞ രാജ്യമാണ് അമേരിക്ക എന്നാണ് ട്രംപ് അഭിമുഖം നടത്തിയ ക്രിസ് വാലസിനോട് പറഞ്ഞത്.
താങ്കളുടെ കൈയ്യില്‍ എണ്ണമുണ്ടോയെന്നും ഏറ്റവും കൂടുതല്‍ മരണം നടക്കുന്ന രാജ്യമാണ് അമേരിക്കയെന്നാണ് താന്‍ കേട്ടതെന്നും വാലസ് ട്രംപിനോടും ക്യാമറയ്ക്ക് പുറത്തുണ്ടായിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെഗ് മാക് എനാനിയോടുമായി ചോദ്യം ഉന്നയിച്ചു.
ഒരു കഷണം കടലാസുമായി തിരികെയെത്തി മാസ്എനാനി അത് പ്രസിഡന്റിന് കൈമാറിയതോടെ ലോകത്തിലെ ഏറ്റവും കുറവ് മരണ നിരക്കുള്ള രാജ്യമാണ് അമേരിക്കയെന്ന് ആവര്‍ത്തിച്ച ട്രംപ് വാലസിനെതിരെ സംസാരിക്കുകയും വ്യാജവാര്‍ത്തകള്‍ ചമക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ പറയുന്നത് ലോകത്തിലെ ഏറ്റവും മോശം മരണ നിരക്കുള്ള രാജ്യമാണ് അമേരിക്കയെന്നാണെങ്കിലും മികച്ചതാണ് രാജ്യത്തിന്റെ കണക്കുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രസിഡന്റിന്റെ വാദം ശരിയല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം കോവിഡ് ബാധിത രാജ്യങ്ങളില്‍ ഏറ്റവും മോശമായ മരണ നിരക്കുള്ള രാജ്യമാണ് അമേരിക്ക. കൊറോണ ഏറ്റവും മോശമായി ബാധിച്ച ബ്രസീല്‍, മെക്‌സിക്കോ, റഷ്യ എന്നിവയേക്കാള്‍ അമേരിക്കയിലെ മരണ നിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് മരണ നിരക്ക് ഒരു ലക്ഷത്തിന് 43 ആണ് അമേരിക്കയിലേത്. കോവിഡ് മാരകമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളേക്കാളും ചിലിയേക്കാളും താഴെയാണ് അമേരിക്കയുടെ സ്ഥാനമെങ്കിലും കോവിഡ് ആഞ്ഞടിച്ച തെക്കേ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് മുകളിലാണ് രാജ്യത്തിന്റെ സ്ഥാനം.
വാലസിന്റെ അഭിപ്രായത്തില്‍ തന്റെ വാദം സ്ഥിരീകരിക്കാന്‍ അല്‍പം വ്യത്യസ്തമായ കണക്കുകളുള്ള ഗ്രാഫാണ് പ്രസിഡന്റ് പ്രദര്‍ശിപ്പിച്ചത്. രോഗബാധയും മരണപ്പെടുന്നവരുടെ എണ്ണവുമാണ് അദ്ദേഹം എടുത്തുകാണിച്ചത്.
ലളിതമായി പറഞ്ഞാല്‍ ഒരു രാജ്യത്തെ സ്ഥിരീകരിച്ച മരണപ്പെട്ടവരുടെ എണ്ണത്തെ സ്ഥിരീകരിച്ച രോഗബാധയുടെ എണ്ണം കൊണ്ട് ഹരിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ സങ്കീര്‍ണമായ നടപടിയായാണ് വാലസ് പറയുന്നത്. കാരണം ഒരു രാജ്യം എത്ര കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു എന്നതുമായി ഈ കണക്ക് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സാധാരണ ജനസംഖ്യയുമായി രോഗബാധിതരേയും മരണപ്പെട്ടവരേയും ചേര്‍ത്തു വായിക്കുമ്പോള്‍ വളരെ കുറഞ്ഞ നിരക്കാണ് അനുഭവപ്പെടുക. രാജ്യത്തെ രോഗബാധിതരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരേയും മാത്രമാണ് കണക്കു കൂട്ടുന്നതെങ്കില്‍ അത് വളരെ ഉയര്‍ന്ന നിരക്കുമായിരിക്കും കാണിക്കുക.
ഇങ്ങനെയാണെങ്കിലും ലോകത്തിലെ കോവിഡ് ബാധിതരായ 60 രാജ്യങ്ങളുടെ പട്ടികയില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്ന സ്ഥാനം യു എസിന് ഉണ്ടെന്നും ബ്രസീലും പെറുവും ഉള്‍പ്പെടെ നിരവധി മോശം രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ന്നതാണ് അമേരിക്കയുടെ സ്ഥാനമെന്നും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നു. അതിനര്‍ഥം ഏതു കണക്കുകള്‍ പ്രകാരം പരിശോധിച്ചാലും ട്രംപ് പറയുന്നതുപോലെ മരണ നിരക്ക് കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടില്ലെന്നാണ് അര്‍ഥം.
കൊറോണ വൈറസിന്റെ ആക്രമണം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. നിലവില്‍ 3.7 മില്യനിലേറെ പേര്‍ രോഗബാധിതരാവുകയും 140,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.