പെണ്‍മക്കളോടൊപ്പം അപ്രത്യക്ഷനായ അച്ഛന്റെ മൃതദേഹവും കണ്ടെത്തിയതായി പോലീസ്

പെണ്‍മക്കളോടൊപ്പം അപ്രത്യക്ഷനായ അച്ഛന്റെ മൃതദേഹവും കണ്ടെത്തിയതായി പോലീസ്

മോണ്‍ട്രിയല്‍: രണ്ട് പെണ്‍മക്കളോടൊപ്പം അപ്രത്യക്ഷമാകുകയും പിന്നീട് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിട്ടും യാതൊരു വിവരവും ലഭിക്കാതിരുന്ന പിതാവിന്റെ മൃതശരീരത്തെ കുറിച്ച് സൂചന ലഭിച്ചതായി പ്രവിശ്യാ പോലീസ്. നാല്‍പ്പത്തിനാലുകാരനായ മാര്‍ട്ടിന്‍ കാര്‍പെന്റിയറിന്റെ മൃതദേഹത്തെ കുറിച്ചാണ് പോലീസിന് സൂചന ലഭിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

ജൂലായ് എട്ടിനാണ് പിതാവിനേയും മക്കളേയും കാണാതായത്. തുടര്‍ന്ന് മൂന്നു ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടികളുടെ മൃതദേഹം സെയ്ന്റ് അപോലിനയറിന് സമീപത്തെ വനപ്രദേശത്ത് കണ്ടെത്തിയത്. മാര്‍ട്ടിന്റെ മൃതദേഹവും സെയ്ന്റ് അപോലിനയര്‍ പ്രദേശത്താണ് കണ്ടെത്തിയതെന്നാണ് പോലീസ് ട്വീറ്റ് ചെയ്തത്. സമീപവാസി നല്കിയ സൂചനകളാണ് മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്.

ലഭ്യമായ അടയാളങ്ങളെല്ലാം മാര്‍ട്ടിന്‍ കാര്‍പെന്റിയറുടേതാണെന്നാണ് പോലീസ് പറയുന്നത്. ആറു വയസ്സുകാരി റോമി കാര്‍പെന്റിയറുടേയും പതിനൊന്നുകാരി നോറയുടേയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച അതേ ദിവസമാണ് പിതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. സഹോദരിമാരുടെ മൃതദേഹങ്ങള്‍ അവരുടെ ജന്മനഗരമായ ലെവിസിലാണ് സംസ്‌കരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ച്ചയായ പത്തു ദിവസത്തെ അന്വേഷണത്തിലും മാര്‍ട്ടിന്‍ കാര്‍പെന്റയറെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം താത്ക്കാലികമായി നിര്‍ത്തിവെക്കാനും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷിക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Share this story