കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ് ഉപയോഗിച്ച്

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ് ഉപയോഗിച്ച്

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച കോവിഡ് പരീക്ഷണ വാക്‌സിന്‍ ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.

ഗവേഷകര്‍ രഹസ്യമാക്കി വച്ച വിവരങ്ങളാണ് പുറത്ത് വന്നത്. ഓക്സ്ഫഡ് സര്‍വകലാശാല നടത്തിയ പരീക്ഷണത്തിലാണ് ചിമ്പാന്‍സികളില്‍ പനിയുണ്ടാക്കുന്ന അഡിനോ വൈറസ്’ ഉപയോഗിച്ചിരിക്കുന്നത്. അഡിനോ വൈറസിന്റെ രോഗം പകര്‍ത്താനുള്ള ശേഷി ഇല്ലാതാക്കി, ഇതിലേക്കു കോവിഡ് 19 വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉണ്ടാക്കുന്ന ജനിതക വസ്തു കൂടി ചേര്‍ത്താണ് വാക്സിന്‍ തയാറാക്കിയിട്ടുള്ളത്.

ഇതു സ്വീകര്‍ത്താവിന്റെ ശരീരത്തിലെത്തുന്നതോടെ കൊറോണ വൈറസ് ആണെന്നു തെറ്റിദ്ധരിച്ച് ആന്റിബോഡിയും ടി സെല്‍ വഴിയുള്ള പ്രതികരണവും ഉണ്ടാക്കും ഇതോടെ ശരീരം പ്രതിരോധ ശേഷി കൈവരിക്കും. ചൈനയുടെ വാക്സിനും (സിനോ വാക്) അഡിനോ വൈറസ് ഉപയോഗിച്ചുള്ളതാണ്.

നിലവില്‍ 12 കമ്പനികളാണു യുകെയില്‍ വാക്സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. പരീക്ഷണത്തിലിരിക്കുന്ന എല്ലാ കമ്പനികളില്‍ നിന്നും വാക്സിന്‍ ലഭ്യമാക്കുക എന്നതാണ് യുകെ സര്‍ക്കാരിന്റെ നയം. ഇതനുസരിച്ച് 9 കോടി ഡോസ് വാക്സിന്‍ കൂടി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അസ്ട്രാസെനകയുടെ വാക്സിന്‍ 10 കോടി ഡോസ് വാങ്ങാനുള്ള കരാറിനു പുറമേയാണ് ബയോ എന്‍ടെക്, ഫൈസര്‍, വല്‍നെവ എന്നീ കമ്പനികള്‍ സംയുക്തമായി നടത്തുന്ന പരീക്ഷണ വാക്സിനു സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്.

Share this story