ടിക് ടോക് ചൈനയെ ഉപേക്ഷിക്കുന്നു, ലക്ഷ്യം ലണ്ടൻ
ചൈനീസ് ആപ്പായ ടിക് ടോക് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമിന്റെ ആസ്ഥാനം വിദേശത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്ഡാൻസ് തിങ്കളാഴ്ച അറിയിച്ചു. ടിക് ടോക്ക് ലണ്ടനിലേക്ക് നീങ്ങുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമ റിപ്പോർട്ടിനെ തുടർന്നാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയ സുരക്ഷ അപകടമുണ്ടാക്കുമെന്ന ആശങ്കയെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും മറ്റ് അമേരിക്കൻ രാഷ്ട്രീയക്കാരിൽ നിന്നും ടിക് ടോക്ക് കനത്ത തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. ബൈറ്റ് ഡാന്‍സിന് 45 ദിവസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. ഇതിനകം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റുമായി ബൈറ്റ് ഡാന്‍സ് ധാരണയിലെത്തണം, ടിക്ക്‌ടോക്കിനെ വില്‍ക്കാന്‍. സെപ്തംബര്‍ 15 നകം ബൈറ്റ് ഡാന്‍സും മൈക്രോസോഫ്റ്റും തമ്മില്‍ ധാരണയിലെത്തണം. ഇല്ലെങ്കില്‍ ടിക്‌ടോക്കിനെ അമേരിക്കയില്‍ നിരോധിക്കുമെന്ന്, ബൈറ്റ് ഡാന്‍സിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന.
ഗൂഗിൾ, ഫേസ്ബുക്ക് എന്നിവയ്ക്ക് ശക്തമായ സാന്നിധ്യമുള്ള ലണ്ടനിൽ ടിക്ക് ടോക്കും വേരുറപ്പിക്കാൻ ഒരുങ്ങുന്നതായി ബൈറ്റ്ഡാൻസിന്റെ സ്ഥാപകർ ഉടൻ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടന്റെ സൺ ദിനപത്രം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ആഗോള കമ്പനിയാകാൻ ബൈറ്റ്ഡാൻസ് പ്രതിജ്ഞാബദ്ധമാണ്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ആഗോള ഉപയോക്താക്കളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി യുഎസിന് പുറത്ത് ടിക് ടോക്കിന്റെ ആസ്ഥാനം സ്ഥാപിക്കാനുള്ള സാധ്യത ബൈറ്റ്ഡാൻസ് വിലയിരുത്തുന്നുണ്ടെന്ന് കമ്പവി വക്താവ് പറഞ്ഞു.
ടിക് ടോക്കിന്റെ ആസ്ഥാനം സ്ഥാപിക്കുന്നത് കമ്പനിയുടെ തീരുമാനമാണെന്ന് ബ്രിട്ടൻ സർക്കാർ തിങ്കളാഴ്ച പറഞ്ഞിരുന്നു. 2027 മുതൽ 5 ജി നെറ്റ്‌വർക്കുകളിൽ നിന്ന് ചൈനീസ് കമ്പനിയായ ഹുവാവേയെ വിലക്കിയതായി ബ്രിട്ടൻ നേരത്തെ വ്യക്തമാക്കിയിരുന്നു.