വിഷബാധ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയുടെ നില അതീവ ഗുരുതരം

വിഷബാധ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയുടെ നില അതീവ ഗുരുതരം

മോസ്‌കോ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്‌സി നവാല്‍നിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.

സൈബീരിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്ന ഇദ്ദേഹം ഇപ്പോള്‍ കോമയിലാണ് എന്നാണ് സൂചനകള്‍.

സൈബീരിയയില്‍ നിന്നും മോസ്‌കോയിലേക്കുള്ള വിമാന യാത്രക്കിടെ ഇദ്ദേഹത്തിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതാനായ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു. സെപ്റ്റംബറില്‍ റഷ്യയിലെ 30 ഇടങ്ങളിലായി നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ ഭാഗമായി മോസ്‌കോയിലേക്ക് പോവുകയായിരുന്നു അലക്‌സി.

അതേസമയം, ചായയില്‍ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റത് എന്നാണ് അലക്‌സിയുടെ പ്രതിനിധി പറയുന്നത്..

“ചായയില്‍ എന്തെങ്കിലും വിഷം കലര്‍ത്തിയതായി ഞങ്ങള്‍ കരുതുന്നു. രാവിലെ ചായ മാത്രമാണ് അദ്ദേഹം കുടിച്ചത്”, അലക്‌സിയുടെ പ്രതിനിധി കിര യര്‍മിഷ് ട്വിറ്ററില്‍ കുറിച്ചു. ടോംസ്‌ക് എയര്‍പോര്‍ട്ട് കഫേയില്‍ വെച്ച് അലന്‍സ്‌കി ഒരു കപ്പ് ചായ കുടിച്ചതിനു ശേഷമാണ് ഇദ്ദേഹം വിമാനത്തില്‍ കയറിയത്. കഫേയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഫേ ഉടമകള്‍ പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന റഷ്യയിലെ പ്രാദേശിക ഇലക്ഷന്‍ ക്യാമ്പയിനും ഇപ്പോഴത്തെ അപകടത്തിനും ബന്ധമുണ്ടെന്നും അലക്‌സിയുടെ പ്രതിനിധി പറയുന്നു.

അതേസമയം വിഷം നല്‍കിയതാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അലന്‍സ്‌കിയെ ചികിത്സിക്കുന്ന ഒംസ്‌ക് എമര്‍ജന്‍സി ആശുപത്രി ചീഫ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍റെ കടുത്ത വിമര്‍ശകനാണ് അലക്‌സി നവാല്‍നി. സര്‍ക്കാരിലെ ഉന്നതരുടെ അഴിമതിക്കെതിരെ ഇദ്ദേഹം രംഗത്തു വന്നിരുന്നു. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ഫൗണ്ടേഷനും ഇദ്ദേഹം രൂപീകരിച്ചിരുന്നു. അലക്‌സ്‌കിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിലേക്ക് നേരത്തെ പല തവണ പോലീസ് റെയ്ഡ് നടന്നിരുന്നു. പ്രതിഷേധ പരിപാടികള്‍ നടത്തിയതിന്‍റെ പേരില്‍ പല തവണ ഇദ്ദേഹം തടവിലായിട്ടുമുണ്ട്. കഴിഞ്ഞ മാസം ഈ ഫൗണ്ടേഷന്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. ഇതിനു പിന്നില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

2018 ലെ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാനിരുന്ന ഇദ്ദേഹത്തെ പിന്നീട് വിലക്കുകയായിരുന്നു.

മുന്‍പും പല ഘട്ടങ്ങളിലും അലക്‌സി നവാന്‍നിക്കു നേരെ ആക്രമണ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി അറസ്റ്റിലായ ഇദ്ദേഹത്തിനു നേരെ ജയിലില്‍ വെച്ച് ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് വിഷ ബാധയേറ്റെന്നാണ് അന്ന് അനുനായികള്‍ ആരോപിച്ചത്. എന്നാല്‍ ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല.

2017 ല്‍ അലക്‌സിയുടെ കണ്ണിനു നേരെ അക്രമ സംഘം ആന്റിസെപ്റ്റിക് ദ്രാവകം എറിഞ്ഞതിനെ തുടര്‍ന്ന് കണ്ണിന് പൊള്ളലേറ്റിരുന്നു.

Share this story