ഫലസ്തീൻ ഭവനങ്ങൾ പൊളിക്കൽ: അറബ് ലീഗ് അപലപിച്ചു

ഫലസ്തീൻ ഭവനങ്ങൾ പൊളിക്കൽ: അറബ് ലീഗ് അപലപിച്ചു

കയ്‌റോ: ലോകത്തിന്റെ കൺമുന്നിൽ ഫലസ്തീൻ ഭവനങ്ങൾ ഇടിച്ചുനിരത്തുന്ന ഇസ്രായിലിന്റെ നടപടിയെ അറബ് ലീഗ് രൂക്ഷമായ ഭാഷയിൽ അപലപിച്ചു.
ഫലസ്തീൻ ഭവനങ്ങൾ പൊളിക്കുന്നതിന് ഇസ്രായിൽ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ഇരട്ടിയിലേറെ ഫലസ്തീൻ വീടുകളാണ് ഇസ്രായിൽ ഇടിച്ചുനിരത്തിയത്.

അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കാനും ഫലസ്തീൻ ജനതക്ക് ആവശ്യമായ സംരക്ഷണം നൽകാനും അധിനിവേശ ഗവൺമെന്റിനു മേൽ സമ്മർദം ചെലുത്തി കൊണ്ട് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ഇസ്രായിലിന്റെ കുറ്റകൃത്യങ്ങൾ തടയാൻ ഉടനടി ഇടപെടണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് അറബ് ലീഗ് ആവശ്യപ്പെട്ടു.
വംശീയ ഉന്മൂലന നടപടികളുടെയും ഫലസ്തീൻ പ്രദേശങ്ങളുടെ ഏറ്റെടുക്കൽ പദ്ധതിയുടെയും ചട്ടക്കൂടിനുള്ളിൽ വരുന്ന ഈ ക്രിമിനൽ നയങ്ങളുടെ അപകടങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ഫലസ്തീൻ കാര്യങ്ങൾക്കുള്ള അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. സഈദ് അബൂഅലി മുന്നറിയിപ്പ് നൽകി. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങൾക്കു പുറമെ, ഫലസ്തീൻ ജനതയെ കൂടുതൽ ദാരിദ്ര്യത്തിലാക്കാനും വർണവിവേചനത്തിന്റെ ചേരിപ്രദേശത്തേക്ക് നയിക്കാനുമാണ് ഇത്തരം നയങ്ങളിലൂടെ ഇസ്രായിൽ ലക്ഷ്യമിടുന്നത്. യൂറോപ്യൻ യൂനിയന്റെയും പല അംഗ രാജ്യങ്ങളുടെയും ധനസഹായത്തോടെ പ്രവർത്തിക്കുന്ന വെസ്റ്റ് ബാങ്കിലെ റാസ് അൽതീനിലെ സ്‌കൂൾ അടക്കം 52 ഫലസ്തീൻ സ്‌കൂളുകൾ പൊളിക്കുമെന്ന് ഇസ്രായിൽ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

യൂറോപ്യൻ യൂനിയനും അന്താരാഷ്ട്ര സമൂഹവും രക്ഷാസമിതിയും ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളും ഉത്തരവാദിത്തങ്ങൾ വഹിച്ച് ഇസ്രായിൽ ഗവൺമെന്റിനു മേൽ സമ്മർദം ചെലുത്തി ഈ കുറ്റകൃത്യങ്ങൾ തടയാനും നാലാമത് ജനീവ കൺവെൻഷൻ അനുസരിച്ച് ഫലസ്തീൻ ജനതക്ക് ആവശ്യമായ സംരക്ഷണം നൽകാനും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കാനും ഉടനടി ഇടപെടണമെന്നും അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. സഈദ് അബൂഅലി ആവശ്യപ്പെട്ടു.

Share this story