സൗത്ത് ഓസ്ട്രേലിയയിലെ ചെറുകിട ബിസിനസുകള്‍ക്കും സോള്‍ ട്രേഡര്‍മാര്‍ക്കും പുതിയ ബജറ്റില്‍ വന്‍ ധനസഹായം

സൗത്ത് ഓസ്ട്രേലിയയിലെ ചെറുകിട ബിസിനസുകള്‍ക്കും സോള്‍ ട്രേഡര്‍മാര്‍ക്കും പുതിയ ബജറ്റില്‍ വന്‍ ധനസഹായം

സൗത്ത് ഓസ്ട്രേലിയയിലെ ചെറുകിട ബിസിനസുകള്‍ക്കും സോള്‍ ട്രേഡര്‍മാര്‍ക്കും ചൊവ്വാഴ്ച അവതരിപ്പിക്കുന്ന സൗത്ത് ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ബജറ്റില്‍ വന്‍ സഹായം വകയിരുത്തുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണീ ധനസഹായം. സൗത്ത് ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രത്യാഘാതത്തിന് വിധേയരായവര്‍ക്കാണ് ഏറ്റവും നിര്‍ണായകമായ ധനസഹായം അനുവദിച്ചിരിക്കുന്നതെന്നാണ് സ്റ്റേറ്റ് ഗവണ്‍മെന്റ് വെളിപ്പെടുത്തുന്നത്. സ്റ്റേറ്റിലെ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനായി നാല് ബില്യണ്‍ ഡോളര്‍ വകയിരുത്താനാണ് ഒരുങ്ങുന്നതെന്നാണ് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷാല്‍ പറയുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് ചെറുകിട ബിസിനസുകാര്‍ക്കാണ്. ഇത് പ്രകാരം അര്‍ഹരായവര്‍ക്ക് സെക്കന്‍ഡ് റൗണ്ട് കാഷ് ഗ്രാന്റുകളായി 10,000 ഡോളറാണ് ലഭിക്കാന്‍ പോകുന്നത്. ചെറുകിട ബിസിനസുകള്‍ സ്റ്റേറ്റിലെ സമ്പദ് വ്യവസ്ഥയുടെ ജീവരക്തമാണെന്നാണ് മാര്‍ഷാല്‍ പറയുന്നത്.ഇതിനാല്‍ ചെറുകിട ബിസിനസുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും അവിടുത്തെ തൊഴിലാളികളുടെ തൊഴിലുകള്‍ നിലനിര്‍ത്തുന്നതിനും തന്റെ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രീമിയര്‍ ഉറപ്പേകുന്നു.

തങ്ങളുടെ തൊഴിലാല്‍കള്‍ക്ക് കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ നല്‍കാന്‍ സാധിക്കാത്ത ഒറ്റപ്പെട്ട കച്ചവടക്കാര്‍ക്കും ബിസിനസുകള്‍ക്കും മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായി 3000 ഡോളര്‍ കാഷ് ഗ്രാന്റുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ പുതിയ ബജറ്റിലൂടെ തയ്യാറെടുക്കുന്നത്. പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് സൗത്ത് ഓസ്ട്രേലിയന്‍ സ്മാള്‍ ബിസിനസ് കമ്മീഷണറായ ജോണ്‍ ചാപ്മാന്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ സഹായത്തിനായി സോല്‍ ട്രേഡര്‍മാര്‍ ഒരു കമേഴ്സ്യല്‍ പ്രെമിസില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല.

Share this story