ഇസ്രായേലില്‍ ഭരണം മാറി; തൊട്ടുപിന്നാലെ ഹമാസിനെ വിറപ്പിച്ച് ഇസ്രയേലിന്റെ ശക്തമായ ആക്രമണം

ഇസ്രായേലില്‍ ഭരണം മാറി; തൊട്ടുപിന്നാലെ ഹമാസിനെ വിറപ്പിച്ച് ഇസ്രയേലിന്റെ ശക്തമായ ആക്രമണം

ടെല്‍ അവീവ്: ഹമാസിനെ ഞെട്ടിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെയാണ് ഗാസയ്ക്ക് നേരെ ആക്രമണം നടന്നത്. മെയ് മാസത്തില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ആക്രമണം നടക്കുന്നത്. ഗാസയിലുള്ളവര്‍ ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ പ്രയോഗിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഗാസയിലെ ഖാന്‍ യൂനുസിലാണ് ആക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് തിരിച്ചടിച്ചാല്‍ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങും.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനുസില്‍ ആക്രമണം നടത്തിയത്. നഫ്താലി ബെനറ്റിന്റെ നേതൃത്വത്തില്‍ ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസമാണ് ആക്രമണം. പലസ്തീന്‍കാര്‍ ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്ന് തെക്കന്‍ ഇസ്രായേലില്‍ 20 ഇടങ്ങളില്‍ തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്.

Share this story