പതിമൂന്നുകാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തതിന് 8 പേർ അറസ്റ്റിൽ

ഗാങ്ടക്: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ മാസങ്ങളോളം നിരന്തരമായി ലൈഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടി പഠിക്കുന്ന സ്കൂളിന്‍റെ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവരുന്നത്. അടുത്ത താമസിക്കുന്ന ഒരു സ്ത്രീ ഈ കുട്ടിയെ ഇടയ്ക്കിടെ വീട്ടുജോലിക്ക് സഹായത്തിനു വിളിച്ചിരുന്നു. അവരാണ് തന്‍റെ ഭർത്താവ് അടക്കമുള്ളവരുടെ ലൈംഗിക വൈകൃതങ്ങൾക്ക് കുട്ടിയെ ഇരയാക്കിയിരുന്നത് എന്നാണ് വിവരം.
ഈ സ്ത്രീയും ഭർത്താവും മറ്റു രണ്ടു പേരും കൂടാതെയാണ് പ്രായപൂർത്തിയാകാത്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് പെൺകുട്ടി. കൗൺസിലിങ്ങും ചികിത്സയും തുടരുന്നു