സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികൾ; രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നും അസദ്
Dec 17, 2024, 10:47 IST

സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളെന്ന് മുൻ പ്രസിഡന്റ് ബാഷർ അൽ അസദ്. രാജ്യം വിടാൻ താൻ തീരുമാനിച്ചിരുന്നതല്ല. റഷ്യയിൽ അഭയം തേടേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അസദ് വ്യക്തമാക്കി. സിറയയിൽ നിന്ന് പലായനം ചെയ്ത ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അസദ്. മോസ്‌കോയിലാണ് അസദ് കഴിയുന്നതെന്നാണ് വിവരം ഡിസംബർ എട്ടിന് രാത്രിയാണ് അസദ് സിറിയ വിട്ടത്. താൻ തീവ്രവാദികളോട് പൊരുതാനാണ് ലക്ഷ്യമിട്ടതെന്നും വ്യക്തിപരമായ നേട്ടത്തിന് ഒന്നും ചെയ്തിട്ടില്ലെന്നും അസദ് പറഞ്ഞു. രാജ്യം തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന് ശേഷം താൻ പ്രസിഡന്റ് പദവിയിൽ തുടരുന്നതിന് അർഥമില്ല. എങ്കിലും താനും സിറിയൻ ജനതയും തമ്മിലുള്ള ബന്ധത്തിന് ഒന്നും സംഭവിക്കില്ല രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷ. ഡിസംബർ എട്ടിന് പുലർച്ചെ വരെ താൻ ദമാസ്‌കസിലുണ്ടായിരുന്നു. അവിടെ ഡ്രോൺ ആക്രമണം നടന്നപ്പോൾ റഷ്യ ഇടപെട്ട് അടിയന്തരമായി തന്നെ മാറ്റുകയായിരുന്നുവെന്നും അസദ് അറിയിച്ചു.