Kerala

വിവാദങ്ങൾക്കിടയിൽ എഡിജിപി എം ആർ അജിത് കുമാർ അവധിയിലേക്ക്

തിരുവനന്തപുരം: കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്. സ്വകാര്യ ആവശ്യത്തിനായി നേരത്തെ നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്.

സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ മൊത്തം നാലു ദിവസത്തേക്കാണ് അവധി. ഓണം പ്രമാണിച്ചുള്ള അവധിയെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്. എഡിജിപിക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ ചുമതല ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ്. എം.ആർ അജിത് കുമാർ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് എങ്കിലും നിലവിൽ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നിലവിൽ എംഎൽഎ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ്. ഈ ആരോപണത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഇതിനിടെയാണിപ്പോള്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേ സ്വകാര്യ അവധിയിലേക്ക് പോകുന്നത്.

ഇതിനിടയിൽ ഇന്നലെ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദ ആരോപണത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണിത്. ഡിജിപിക്കെതിരെ നടത്തിയ അന്വേഷണ വിവരങ്ങൾ ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ജോൺ ബ്രിട്ടാസും പങ്കെടുത്തിരുന്നു.

Related Articles

Back to top button