Kerala

പൃഥ്വിരാജിന് പിന്നാലെ ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; രണ്ടു സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം

പൃഥിരാജിന് പിന്നാലെ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ൽ നടന്ന റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ‘ലൂസിഫർ’, ‘മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്നീ സിനിമകളുടെ ഇടപാടുകൾ സംബന്ധിച്ചാണ് വ്യക്തത വരുത്തേണ്ടത്. മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൂസിഫർ’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ആദായ നികുതി വകുപ്പ് വിശദീകരണം തേടിയത്. ആന്റണി പെരുമ്പാവൂർ ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ മോഹൻലാലിന് കൈമാറിയ സംഭവത്തിലും വ്യക്തത വരുത്തണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. 2022ൽ ആശീർവാദ് ഫിലിംസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാൻ സിനിമ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും ആദായ നികുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പൃഥിരാജിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. കടുവ, ജനഗണമന, ഗോൾഡ് എന്നീ മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ചാണ് വിശദീകരണം തേടിയത്. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയ സംഭവത്തിലും വ്യക്തത തേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്‍റെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് നടത്തിയ റെയിഡിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ മാസം 29നകം വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം, ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

Related Articles

Back to top button
error: Content is protected !!