തന്ത്രപ്രധാന നഗരങ്ങളിൽ ജാഗ്രതാ നിർദേശം; സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി

ഇന്നും പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഏതുവിധത്തിലുള്ള പാക് പ്രകോപനങ്ങളെയും നേരിടാൻ സജ്ജമാകുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. സൈറണുകൾ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്
വിവിധ നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതീവ ജാഗ്രത നിലനിൽക്കുകയാണ്. നിലവിലെ സാഹചര്യമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ അവധിയെല്ലാം റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധിയുണ്ടാകില്ലെന്ന് അറിയിപ്പിൽ പറയുന്നു
പട്യാല, ചണ്ഡിഗഢ്, അമ്പാല തുടങ്ങിയ നഗരങ്ങളിൽ വെള്ളിയാഴ്ച രാവിലെ സൈറൺ മുഴങ്ങിയിരുന്നു. രാജസ്ഥാൻ, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈനിക മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി