{"vars":{"id": "89527:4990"}}

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് 70,000 രൂപയാകും

 
പുതുവത്സരം ആഘതമായിരിക്കെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 2024ലെ സ്വര്‍ണ വിലയുടെ വര്‍ധന നിരക്ക് അടുത്ത വര്‍ഷമാകുന്നതോടെ അതിവേഗം കുതിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ഒക്ടോബറിലായിരുന്നു സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്, 59,640 രൂപ, ഗ്രാമിന് 7,45 രൂപയും. എന്നാല്‍ ഈ കണക്കൊക്കെ ഉടന്‍ പഴങ്കഥയാകും. വരാനിരിക്കുന്നത് സ്വര്‍ണ വില കൈപൊള്ളിക്കുന്ന വര്‍ഷമായിരിക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുതുവര്‍ഷത്തില്‍ രാജ്യന്ത്യര വില ഔണ്‍സിന് 3000 ഡോളര്‍ (10 ഗ്രാമിന് 85,000 രൂപ) കടന്നേക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം 10 ഗ്രാമിന് 85,000 കടന്നാല്‍ കേരളത്തില്‍ പവന് വില 68,000ത്തിന് അടുത്തെത്തുമെന്ന് സാരം. അതായത് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേര്‍ത്ത് 70,000ത്തിന് മുകളില്‍ നല്‍കേണ്ടി വരും. 2024ലെ ട്രെന്റ് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം അവസാനിക്കുമ്പോഴേക്കും പവന്റെ വില 80,000 കടന്നേക്കുമെന്നും വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ് രേഖപ്പെടുത്തിയ വര്‍ഷമാണ് 2024. ഈ വര്‍ഷം ജനവരിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 46840 രൂപയായിരുന്നു വില. എന്നാല്‍ 2024 അവസാനിക്കാറുമ്പോഴേക്കും സ്വര്‍ണ വിലയില്‍ ഏകദേശം 27 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അതായത് പവന് ഇതുവരെ വര്‍ധിച്ചത് ഏകദേശം 10,160 രൂപ. ഗ്രാമിന്റെ കണക്കെടുത്താല്‍ 1,270 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് കേരളത്തില്‍ പവന് വില 57,000 ആണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് 200 രൂപയുടെ വര്‍ധനവ്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7125 രൂപയായി. രാജ്യത്ത് 10 ഗ്രാം സ്വര്‍ണത്തിന് വില 77,460 രൂപയാണ്. ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.