കപ്പൽ ആക്രമണം: തിരിച്ചടിക്കേണ്ടതില്ലെന്ന് ഈസ്രായേൽ തീരുമാനിച്ചതായി റിപ്പോർട്ട്

ഗൾഫ് സമുദ്രത്തിൽ തങ്ങളുടെ കപ്പൽ അക്രമിക്കപ്പെട്ടതിന് ഈസ്രായേൽ തിരിച്ചടിക്കാൻ ഇടയില്ല. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റമെന്ന് ‘ന്യൂയോർക്ക് ടൈംസ്’
 

ഗൾഫ് സമുദ്രത്തിൽ തങ്ങളുടെ കപ്പൽ അക്രമിക്കപ്പെട്ടതിന് ഈസ്രായേൽ തിരിച്ചടിക്കാൻ ഇടയില്ല. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റമെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. അതേസമയം തങ്ങളുടെ എല്ല കപ്പലുകൾക്കും അടിയന്തര ജാഗ്രതാനിർദേശം ഈസ്രായേൽ നൽകിയിട്ടുണ്ട്.

ഈസ്രായേൽ ആസ്ഥാനമായ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹൈപീരിയൺ റേ എന്ന ചരക്കു കപ്പലിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണമാണ് നടന്നതെന്നാണ് ഈസ്രായേൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും രണ്ടു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. തൽക്കാലം ഇതിന്റെ പേരിൽ തിരിച്ചടിക്ക് മുതിരില്ലെന്ന് ഈസ്രായേൽ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ വ്യക്തമാക്കി.

അതേസമയം നഥാൻസ് ആണവ നിലയത്തിനു നേരെ നടന്ന അട്ടിമറി ആക്രമണം ഇറാൻ ഗൗരവത്തിൽ തന്നെയാണ് കാണുന്നത്. ഈസ്രായേലിന്റെ ഇലക്ട്രോണിക്സ് ആക്രമണമാണ് നിലയത്തിൽ വൈദ്യുതി നിലക്കാൻ ഇടയാക്കിയതെന്നാണ് ഇറാന്റെ കണ്ടെത്തൽ. വൻശക്തി രാജ്യങ്ങളുമായി ചേർന്ന് ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ നീക്കം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് അരങ്ങേറിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് കുറ്റപ്പെടുത്തി. അതിനിടെ, യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്താനുള്ള ഇറാൻ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നു.