{"vars":{"id": "89527:4990"}}

വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്

 
കുവൈറ്റ് സിറ്റി: തന്റെ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്. വാട്‌സ്ആപ്പ് വഴിയാണ് കുവൈറ്റ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വേശ്യാവൃത്തിയിലേക്കും അശ്ലീല പ്രവര്‍ത്തനങ്ങളിലേക്കും ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങളും ചിത്രങ്ങളും അയച്ചത്. കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് അധ്യാപകനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ക്രിമിനല്‍ നടപടികള്‍, പ്രത്യേകിച്ച് ചൂഷണവും അധാര്‍മികതയും ഉള്‍പ്പെടുന്നവ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് കുവൈറ്റ് അധ്യാപകന്റെ ശിക്ഷാവിധി നല്‍കുന്നതെന്ന് പ്രൊസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ വഹിക്കുന്ന പ്രധാന പങ്ക് ഈ കേസ് അടിവരയിടുന്നതായി കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെപ്പോലുള്ള ദുര്‍ബലരായ വിഭാഗങ്ങളാണ് ഇതു വഴി എളുപ്പത്തില്‍ ഇരകളാക്കപ്പെടുന്നത്. ഇക്കാര്യത്തിലുള്ള കര്‍ശനമായ നിയന്ത്രണങ്ങളുടെയും ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധത്തിന്റെയും പ്രാധാന്യം കേസ് ഓര്‍മ്മപ്പെടുത്തുവെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ അധ്യാപകനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ കുറ്റം ചുമത്തിയിരുന്നു. വാട്‌സ്ആപ്പ് വഴി വിദ്യാര്‍ത്ഥിക്ക് അയച്ച വ്യക്തമായ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇയാള്‍ക്കെതിരായ തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസെടുത്ത ശേഷം, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അധ്യാപകനെ മുന്‍കൂര്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.