സലാലയിലെ പുതിയ ജല ശുദ്ധീകരണ ശാലയിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു
മസ്കത്ത്: സലാലയിലെ പുതിയ ജലശുദ്ധീകരണ ശാലയിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു. അക്വാ പവർ, വിയോലിയ, ദോഫാർ ഇൻറർനാഷനൽ ഫോർ ഇൻവെസ്റ്റ്മെൻ്റ് ആൻഡ് ഡെവലപ്മെൻ്റ് കമ്പനി എന്നിവയടങ്ങുന്ന കൺസോർട്യത്തിന് വേണ്ടി സ്പെയിൻ കേന്ദ്രമായുള്ള ഇൻഫ്രസ്ട്രക്ചർ-എനർജി വിദഗ്ധരായ അബെൻഗോവ അഗ്വയാണ് പ്ലാൻ്റ് നിർമിച്ചത്. റിവേഴ്സ് ഓസ്മോസിസ് സാങ്കേതികത ഉപയോഗിച്ചാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്. പ്രതിദിനം 1.13 ലക്ഷം ക്യുബിക് മീറ്ററാണ് ജല ശുദ്ധീകരണ ശാലയുടെ ശേഷി.
ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമൻ്റ് കമ്പനിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന ജലം വാങ്ങുക. കഴിഞ്ഞ ഡിസംബറിലാണ് പ്ലാൻ്റിന്റെ നിർമാണം പൂർത്തിയായത്. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തിവരുകയായിരുന്നു. ആവശ്യമെങ്കിൽ ഇതിൻ്റെ ശേഷി ഉയർത്താനും സാധിക്കും. ഒമാന്റെ തെക്കൻ മേഖലകളിലെ കുടിവെള്ളക്ഷാമത്തിന് പുതിയ ജല ശുദ്ധീകരണ ശാല ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അബെൻഗോവ അഗ്വ ഒമാനിൽ പൂർത്തീകരിച്ച രണ്ടാമത്തെ പദ്ധതിയാണ് സലാലയിലേത്. നേരത്തേ പ്രതിദിനം 45,000 ക്യുബിക് മീറ്റർ ഉൽപാദന ശേഷിയുള്ള ബർക്ക ഒന്ന് ജല ശുദ്ധീകരണശാല കമ്പനി പൂർത്തീകരിച്ചിരുന്നു.