{"vars":{"id": "89527:4990"}}

സഊദി ഗതാഗത നിയമം പരിഷ്‌കരിച്ചു; കാലവധി കഴിഞ്ഞ ഇസ്തിമാറയുമായി വാഹനം ഓടിച്ചാല്‍ പിടിവീഴും

 
റിയാദ്: നിലവിലെ ഗതാഗത നിയമത്തില്‍ കാതലായ ഭേദഗതികളുമായി സൗദി രംഗത്ത്. ഇതോടെ കാലാവധി കഴിഞ്ഞ ഇസ്തിമാറ(വാഹന രജിസ്ട്രേഷന്‍) ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുപ്രധാനമായ ഈ ഭേദഗതി ഉള്‍പ്പെടുത്തിയാണ് നിലവിലെ ട്രാഫിക് നിയമം സഊദി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 റദ്ദാക്കിയിട്ടുണ്ട്്. ഇതോടെ, ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും പുതുക്കുന്നത് വൈകിയാല്‍ ഓരോ വര്‍ഷത്തിനും, അതിന്റെ ഭാഗത്തിനും 100 റിയാല്‍ വീതം പിഴ ഈടാക്കും. ഇതിനുള്ള പരമാവധി പിഴ 300 റിയാലായും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസന്‍സ് കാലഹരണപ്പെട്ട തീയതി മുതല്‍ 60 ദിവസത്തിന് ശേഷമാണ് പിഴ ചുമത്തുക. ഇതിനു പുറമെ, അക്കൗണ്ടിങ്, ഓഡിറ്റിങ്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഹകരിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിനിമയ സഹകരണത്തിനുമായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായി സൗദി ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് ഒപ്പുവച്ച രണ്ട് ധാരണാപത്രങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ് ഏജന്‍സി വെളിപ്പെടുത്തി.