കൊറോണ ഭീതിയെ തുടർന്ന് സൗദി ഉംറ തീർഥാടനം നിർത്തിവെച്ചു; ഇറാനിൽ സ്ഥിതി കൈവിട്ടുപോകുന്നു

കൊറോണ വൈറസ് ഗൾഫ് നാടുകളിലും വ്യാപിക്കുന്ന സാഹചര്യത്തിൽ ഉംറ തീർഥാടനം സൗദി അറേബ്യ നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സൗദി വിദേശകാര്യ മന്ത്രാലയമാണ്
 

കൊറോണ വൈറസ് ഗൾഫ് നാടുകളിലും വ്യാപിക്കുന്ന സാഹചര്യത്തിൽ ഉംറ തീർഥാടനം സൗദി അറേബ്യ നിർത്തിവെച്ചു. ഇറാനിലടക്കം കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഉംറ തീർഥാടനം നിർത്തിവെച്ച കാര്യമറിയിച്ചത്.

ഉംറ യാത്രക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർഥാടകരെ ഇന്നലെ മടക്കി അയച്ചിരുന്നു. ഗൾഫിലാകെ ഇതുവരെ 211 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ രോഗികളായവരിൽ കൂടുതലും.

ഇറാനിൽ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും യുഎഇ ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇറാനിൽ സ്ഥിതിഗതികൾ രൂക്ഷമാകുകയാണെന്നാണ് റിപ്പോർട്ടുകൾ. രോഗ പ്രതിരോധം ഇറാനിൽ കാര്യക്ഷമമല്ലെന്നാണ് റിപ്പോർട്ടുകൾ

ഇറാനിൽ ഇതുവരെ 139 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. 19 പേർ മരിച്ചു. എന്നാൽ യഥാർഥ കണക്കുകൾ അധികൃതർ മറച്ചുവെക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.