റിയാദിൽ കര്‍ഫ്യൂവില്‍ പുറത്തിറങ്ങാനുള്ള പെര്‍മിറ്റ് ജീവനക്കാര്‍ക്ക് നല്‍കേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
റിയാദ്: കര്ഫ്യൂവിനിടെ സഞ്ചാര അനുമതിക്കുള്ള ഫോമുകള് പരിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓരോ സര്ക്കാര് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്ക്ക് ആവശ്യമായ പെര്മിറ്റ് അടിച്ചു നല്കണം. ഇതില് ആഭ്യന്തര മന്ത്രാലയം സ്റ്റാമ്പ് പതിപ്പിക്കും. തിങ്കളാഴ്ച മുതല്‍ റിയാദിലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിയമലംഘകര്‍ക്ക് പതിനായിരം സൗദി റിയാല്‍ പിഴ ശിക്ഷ ലഭിക്കും.
തങ്ങളുടെ അധികാരപരിധിയിലുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അതാത് സര്‍ക്കാര്‍ വകുപ്പുകള്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യണം. തൊഴിലാളികളെ ബസില്‍ കൊണ്ടുപോകുകയാണെങ്കില്‍ ഡ്രൈവര്‍ക്കാണ് പെര്‍മിറ്റ് വേണ്ടത്. ബസിന്റെ മൊത്തം യാത്രാശേഷിയുടെ അമ്പത് ശതമാനത്തിലേറെ യാത്രക്കാരുണ്ടാകരുത്. യാത്രക്കാരുടെ എണ്ണം, നമ്പര്‍ പ്ലേറ്റ്, റൂട്ട്, തൊഴില്‍ ദിവസം- സമയം, യാത്രക്കാരുടെ ആരോഗ്യ നില തുടങ്ങിയവയും പെര്‍മിറ്റില്‍ ഉണ്ടായിരിക്കണം.