തറാവീഹും ഖിയാമുല്ലൈലും അരമണിക്കൂറിൽ കൂടരുതെന്ന് സൗദി മതകാര്യ മന്ത്രാലയം
ജിദ്ദ: സൗദിയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈല് നമസ്കാരങ്ങള് 30 മിനിറ്റില് ഒതുക്കണമെന്ന് മതകാര്യ മന്ത്രാലയം ഉത്തരവിട്ടു. മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുല് ലത്തീഫ് ആല്‍ ശൈഖ് ഞായറാഴ്ച അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പടരാതിരിക്കാനാവശ്യമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. തറാവീഹ്, ഖിയാമുല്ലൈല് നമസ്‌കാരങ്ങള്‍ ഇശാ നമസ്‌കാരത്തിനൊപ്പം ചേര്‍ത്ത് നമസ്‌കരിക്കാനും നിര്‍ദേശമുണ്ട്. ആളുകള്‍ പള്ളികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കോവിഡ് വ്യാപനം തോത് കൂട്ടാനിടയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
മുഴുവന്‍ പള്ളികളിലും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.