ഈ വർഷത്തെ കഅ്ബ കഴുകൽ ചടങ്ങ് ഭക്തിസാന്ദ്രമായി പൂർത്തിയായി; മക്കാ ഡെപ്യൂട്ടി ഗവർണർ നേതൃത്വം നൽകി
മക്ക: ഈ വർഷത്തെ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് ഏറെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്കാ ഡെപ്യൂട്ടി ഗവർണർ അമീർ മിഷ്ഹൽ ബിൻ മജീദ് ബിൻ അബ്ദുൽ അസീസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. കഅ്ബയുടെ പ്രധാന വാതിലിലെ തിരശീല ഉയർന്നതോടെയാണ് കഴുകൽ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.
കഅ്ബയ്ക്കുള്ളിൽ പ്രവേശിച്ച ഡെപ്യൂട്ടി ഗവർണർ, പനിനീർ കലർത്തിയ വിശുദ്ധ സംസം വെള്ളം ഉപയോഗിച്ച് കഅ്ബയുടെ തറ കഴുകി വൃത്തിയാക്കി. കഅ്ബയുടെ ഉൾച്ചുവരുകൾ പനിനീരിൽ മുക്കിയ പ്രത്യേക തുണികൾ ഉപയോഗിച്ചാണ് തുടച്ചു വൃത്തിയാക്കിയത്. പരമ്പരാഗത നടപടിക്രമങ്ങൾക്ക് അനുസൃതമായി ചടങ്ങിനുള്ള ഒരുക്കം, കഴുകൽ, തുടർന്ന് സുഗന്ധദ്രവ്യങ്ങൾ പൂശലും പുകയ്ക്കലും എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് കഴുകൽ പ്രക്രിയ പൂർത്തിയാക്കിയത്.
ഉയർന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുൻകൂട്ടി തയ്യാറാക്കിയ മേൽത്തരം സുഗന്ധ വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. 15 ലിറ്റർ സംസം വെള്ളം, 15 ലിറ്റർ റോസ് വാട്ടർ, 15 ലിറ്റർ റോസ് ഓയിൽ, 100 മില്ലി ഊദ് ഓയിൽ എന്നിവ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. കഅ്ബയുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന രീതിയിൽ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് ഓരോ ഘട്ടവും നിർവഹിച്ചത്.
കഅ്ബ കഴുകി പരിപാലിക്കുക എന്നത് സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടം മുതൽ നിലവിലുള്ള സ്ഥിരമായ ഒരു സമ്പ്രദായമാണ്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഭരണത്തിനു കീഴിലും ഈ പാരമ്പര്യം ഉന്നതമായ രീതിയിൽ നിലനിർത്തിപ്പോരുന്നുണ്ടെന്ന് ഇരു ഹറം പരിപാലന അതോറിറ്റി വിശദീകരിച്ചു.