ഹൃദയം കവരും പ്രദർശനങ്ങൾ, രാജ്യാന്തര കലാകാരൻമാർ – ആഘോഷമായി ഷാർജ ഫ്രിഞ്ച് ഫെസ്റ്റിവൽ

ലോകമെമ്പാടും സഞ്ചരിക്കുന്ന ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ പതിപ്പ് ആഘോഷിക്കുകയാണ് ഷാർജ. പ്രേക്ഷകരുടെ മനം കവരുന്ന തീയറ്റർ പ്രദർശനങ്ങളും ഉത്സവപ്രതീതി പകരുന്ന തെരുവ് സർക്കസുകളും
 

ലോകമെമ്പാടും സഞ്ചരിക്കുന്ന ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ പതിപ്പ് ആഘോഷിക്കുകയാണ് ഷാർജ. പ്രേക്ഷകരുടെ മനം കവരുന്ന തീയറ്റർ  പ്രദർശനങ്ങളും ഉത്സവപ്രതീതി പകരുന്ന തെരുവ് സർക്കസുകളും കുട്ടികൾക്കും കുടുംബങ്ങൾക്കും ഉത്സവപ്രതീതിയാണ് പകരുന്നത്. സഞ്ചാരികളുടെയും യുഎഇ  നിവാസികളുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളായ അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രണ്ട്, അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിലായാണ് ഫ്രിഞ്ച് ഉത്സവം അരങ്ങു തകർക്കുന്നത്.

  

ജനപങ്കാളിത്തം കൊണ്ടും അവതരണരീതി കൊണ്ടും സാംസ്‌കാരിക ആഘോഷങ്ങൾക്ക് പുതിയ നിറം പകരുന്ന ഫ്രിഞ്ച് ഫെസ്റ്റിവൽ, രാജ്യാന്തരതലത്തിൽ പ്രശസ്തരായ കലാകാരുടെ പങ്കാളിത്തം കൊണ്ടും പ്രദർശനങ്ങളിലെ പ്രമേയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്.

ഒരാളെ മുഴുവൻ ഉൾക്കൊള്ളുന്ന വിധത്തിലുള്ള സോപ്പ് കുമിളകൾ ആലോചിച്ചു നോക്കൂ! ഇങ്ങനെ അസാധ്യമെന്നു തോന്നുന്നവിധത്തിലുള്ള കലാപ്രദർശനവുമായെത്തിയ  ‘മാക്‌സ്‌വെൽ – ദി ബബിളിയോളജിസ്റ്റ്’, ‘പോപ്പ് ബബിൾ മാൻ’ എന്നിവർ കുട്ടികളും മുതിർന്നവരും അടക്കമുള്ളവരെ ഒരുപോലെ വിസ്മയിപ്പിക്കുന്നു.

കാണികളുടെ മനസ്സ് വായിച്ചും കടലാസ് നോട്ടുകളാക്കിയും കാണികളെ കയ്യിലെടുക്കാൻ കാനഡയിൽ നിന്നെത്തിയ ബില്ലി കിഡ്,  ബലൂണുകൾ കൊണ്ട് ചിരിയും വിസ്മയവുമൊരുക്കുന്ന ഇറ്റാലിയൻ കലാകാരൻ ഒട്ടോ ബോസോട്ടോ, ഫ്രീ സ്റ്റൈൽ ഫുട്ബാൾ മികവുമായി പന്തടക്കത്തിന്റെ പ്രദർശനമൊരുക്കുന്ന  മെൻചോ സോസ, കയ്യടക്കത്തിന്റെയും സൂക്ഷ്മതയോടെയും പാഠങ്ങൾ ചിരിയിലൂടെ  പങ്കു വെക്കുന്ന ലോകസഞ്ചാരി കൂടിയായ വെനെസ്വലക്കാരൻ കാറ്റായ സാന്റോസ് തുടങ്ങി രാജ്യാന്തരതലത്തിൽ പ്രശസ്തരായ അഭ്യാസികൾ അൽ ഖസ്ബയിലെയും അൽ മജാസിലെയും സൗജന്യ പ്രദർശന വേദികളിലുണ്ട്.

മെന്റലിസവും  മനഃശാസ്ത്രവും മായാജാലവും സമ്മേളിക്കുന്ന വിരുന്നുമായാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബ്രെണ്ടൻ പീലിന്റെ ‘മൈൻഡ് ഗെയിംസ്’ കാണികളുടെ ശ്രദ്ധയാകർഷിക്കുന്നത്. തമാശയും സൗഹൃദവും സർകസും മെയ്‌വഴക്കവും സമ്മേളിക്കുന്ന ‘മന്ദ്രഗോറ സർകസു’മായി അർജന്റീനയിൽ നിന്നുള്ള ജുവാൻ ക്രൂസും മറിയാന സിൽവയും കയ്യടി നേടുന്നു.

പ്രണയത്തിന്റെയും വിരഹത്തിന്റെയും അതിജീവനത്തിന്റെയും കഥകൾക്ക് ഭാഷാന്തരങ്ങളില്ലെന്നു ഓർമിപ്പിക്കുന്നതാണ് സ്‌പെയിനിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന ‘യൂറിയ’ പ്രദർശനം. ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരാളെ എന്നന്നേക്കുമായി നഷ്ടപെടുന്നതിന്റെ വേദനയും, ആ വേദനയെ അതിജീവിക്കാൻ അവരുടെ ഓർമകളിൽ അഭയം പ്രാപിക്കുന്നതുമെല്ലാം പ്രമേയമാകുന്നു. മഴയെന്നു (യൂറിയ) അർഥം വരുന്ന തലക്കെട്ടിനോട് നീതി പുലർത്തും വിധം ഗംഭീരമാണ് നൃത്തവും അഭിനയവും സർകസും സമ്മേളിക്കുന്ന പ്രദർശനം.  ഇംഗ്ളീഷും ഉർദുവും അടക്കമുള്ള വിവിധ ഭാഷകളിലായി യുഎഇയിലെ പ്രശസ്ത സ്റ്റാൻഡ് അപ്പ് കോമഡി കലാകാരൻമാർ അവതരിപ്പിക്കുന്ന പ്രദർശനവും ഫ്രിഞ്ച് ഫെസ്റ്റിവലിന്റെ ഭാഗമാവുന്നുണ്ട്.

രാജ്യാന്തരതലത്തിൽ വിവിധ നഗരങ്ങളിലായി അരങ്ങേറുന്ന മേളയുടെ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യപതിപ്പ്  ഷാർജയിൽ ആസ്വദിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് പ്രവാസി മലയാളികുടുംബങ്ങളടക്കമുള്ളവർ. വൈവിധ്യമാർന്ന കലാവിരുന്ന് ആസ്വദിക്കുന്നതോടൊപ്പം ടിക്‌ടോക് അടക്കമുള്ള ജനപ്രിയ സോഷ്യൽ  മീഡിയ പ്ലാറ്റുഫോമുകളിൽ പങ്കുവയ്ക്കാനും ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾക്കും നിരവധിപേർ  ഫ്രിഞ്ച് മേള വേദിയിലെത്തുന്നുണ്ട്.

അൽ ഖസ്ബയിലെയും അൽ മജാസ് വാട്ടർ ഫ്രണ്ടിലെയും  തെരുവ് പ്രദർശന വേദികളിലും തിയറ്ററുകളിലും  ഒരുപോലെ ഫ്രിഞ്ച് കലാപ്രദർശനങ്ങളുണ്ട്. വൈകുന്നേരം അഞ്ചു മുതൽ രാത്രി പതിനൊന്നു വരെയായി നിശ്ചിത ഇടവേളകളിൽ ക്രമീകരിച്ചിരിക്കുന്ന തെരുവ് പ്രദർശനങ്ങൾ തീർത്തും സൗജന്യമായി ആസ്വദിക്കാം, കാമറയിൽ പകർത്താം. വൈവിധ്യമാർന്ന മുപ്പതോളം കലാപ്രദർശനങ്ങളാണ് ഇങ്ങനെയൊരുക്കിയിരിക്കുന്നത്.

ജനുവരി പതിനാറിന് ആരംഭിച്ച ഫ്രിഞ്ച് ഫെസ്റ്റിവലിന് ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്.

തീയറ്റർ പ്രദർശനങ്ങൾക്ക് അവിടെ വെച്ചോ വെബ്സൈറ്റ് മുഖാന്തിരമോ  ടിക്കറ്റ് എടുക്കാവുന്നതാണ്. അൽ ഖസ്ബ, അൽ മജാസ് വാട്ടർ ഫ്രന്റ് എന്നിവിടങ്ങളിലെ പ്രേത്യേകം സജ്ജമാക്കിയ തീയറ്ററുകളിൽ  വിവിധ സമയക്രമങ്ങളിലായി  മുപ്പത്തിയഞ്ചു തീയറ്റർ പ്രദർശനങ്ങളുണ്ട്.  35 മുതൽ 50 ദിർഹം വരെയാണ് നിരക്കുകൾ. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ടിക്കറ്റ് നിരക്കിൽ ഇളവുകളുണ്ട്. അൽ നൂർ ഐലൻഡിലെ എൻട്രി ടിക്കറ്റിനോടൊപ്പം  പ്രദർശനങ്ങൾ സൗജന്യമായി ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sharjahfringe.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 065560777 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.