കൊച്ചി കോർപ്പറേഷന് 100 കോടി പിഴ; ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

 

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.

8 ആഴ്ച്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മെയ് 2ന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശം. കേസ് വീണ്ടും മെയ് 23ന് പരിഗണിക്കും. ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനുള്ളിൽ തുക അടയ്ക്കണം എന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞത്.

അതേസമയം, മാലിന്യനീക്കം ഇഴയുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. എന്നാൽ വേർതിരിക്കാതെ മാലിന്യം ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് കൊച്ചി കോർപ്പറേഷന്‍ സെക്രട്ടറി കോടതിയിൽ (kerala highcourt) അറിയിച്ചു. 210-230 ടൺ ജൈവ മാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നും ഇതുകൂടാതെ ഏപ്രിൽ 4 മുതൽ ലെഗസി വേസ്റ്റുകളും സ്വീകരിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു