വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണം

 

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. പത്ത് മാസങ്ങൾക്ക് മുൻപാണ് നടിനെ നടുക്കിയ കൂട്ടമരണം വർക്കലയിൽ നടന്നത്. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകൻ്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപൻ്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ അവശേഷിച്ചു. സംഭവം നടന്ന് പത്തു മാസങ്ങൾക്കു ശേഷം  പ്രസ്തുത കേസിൻ്റെ അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറി ഉത്തരവായിരിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്. 

2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് പേരാണ് അഗ്നിക്കിരയായത്. തീപിടുത്തത്തിൽ ഇരുനില വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേസമയം തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പൊലീസിൻ്റെയും ഫയര്‍ഫോഴ്സിൻ്റെയും നിഗമനം. എന്നാൽ തീ എങ്ങിനെ വന്നു, എവിടെ നിന്നെത്തി എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടാവുകയും അത് കേബിള്‍ വഴി ഹാളിലേക്ക് പടരുകയായിരുന്നൂവെന്നുമാണ് ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അധികമായി കണ്ടെത്താനാകാത്തതോടെ അന്വേഷണ സംഘം ഇരുട്ടിലായി. 

പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തപ്പെട്ടത്.  മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏല്‍ക്കാത്തതും വസ്ത്രങ്ങളില്‍ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നില്‍. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. 

വീടിനുള്ളില്‍ ഇൻ്റീരിയൽ വർക്കുകൾ നടത്തിയിരിക്കുന്നത് ജിപ്‌സം ഉപയോഗിച്ചാണ്. ഇത് തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പൊലീസ് പറയുന്നുണ്ട്. എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടര്‍ന്നപ്പോള്‍ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും പൊലീസ് കരുതുന്നു. 

അതേസമയം തീപ്പൊരി വീണ് ബെെക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വിടിനുള്ളിൽ ഉറങ്ങിയവരോ അയൽവീടുകളിലുള്ളവരോ ആ ശബ്ദം കേൾക്കാത്തത് എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത കെെവരാനുണ്ട്. ഇക്കാര്യങ്ങളിൽ കൂടി കൃത്യമായ ഉത്തരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസിൽ  കുറ്റപത്രം നല്‍കേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പ്രതാപൻ്റെ കുടുംബം മരണങ്ങളിൽ സംശയമുന്നയിച്ച് പരാതിയും നല്‍കിയതോടെയാണ് കേസ് ക്രെെം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത്