അസോ. പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസ് അയോഗ്യയെന്ന് ഹൈക്കോടതി ഉത്തരവ്
 

 

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. അസോ. പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി മാനദണ്ഡപ്രകാരമുള്ള അധ്യാപക പരിചയം പ്രിയക്കില്ലെന്ന് കോടതി വിധിയിൽ പറയുന്നു. യുജിസി നിലപാടും സുപ്രീം കോടതി വിധിയും എടുത്ത് പറഞ്ഞാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല. ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വർഗീസിന് ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. പ്രിയയുടെ ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്‌കറിയയുടെ ഹർജി നിലനിൽക്കില്ലെന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകൻ മാത്രമാണെന്നും സർവകലാശാല രജിസ്ട്രാർ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.