ലഹരിക്കടത്ത് കേസ്: ഇജാസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി, ഷാനവാസിനെ സസ്‌പെൻഡ് ചെയ്തു
 

 

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സീ വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകക്ക് നൽകിയ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ ഷാനവാസിനെ സസ്‌പെൻഡ് ചെയ്തു

ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഷാനവാസിനെ അന്വേഷണവിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ലെന്നാണ് സസ്‌പെൻഷന് കാരണമായി പറയുന്നത്. 

വിവാദം അന്വേഷിക്കാൻ മുതിർന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി വേണുഗോപാൽ എന്നിവരെ കമ്മീഷൻ അംഗങ്ങളായി വെച്ചു. കേസിലെ മൂന്നാം പ്രതിയായ സജാദ് സിപിഎം പ്രവർത്തകനല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.