വഴിയിൽ നിന്ന് കിട്ടിയതല്ല, മദ്യക്കുപ്പിയിൽ വിഷം കലർത്തി നൽകിയത് സുഹൃത്ത്; പ്രതി അറസ്റ്റിൽ

 

ഇടുക്കി അടിമാലിയിൽ വഴിയിൽ നിന്ന് ലഭിച്ച മദ്യം കുടിച്ച് ഒരാൾ മരിക്കുകയും രണ്ട് പേർ ഗുരുതരാവസ്ഥയിലുമായ സംഭവത്തിൽ വഴിത്തിരിവ്. മദ്യം വഴിയിൽ നിന്ന് കിട്ടിയതല്ല, സുഹൃത്ത് വാങ്ങി വിഷം ചേർത്ത് നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തിയ സുഹൃത്ത് സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യം കഴിച്ച അടിമാലി സ്വദേശി കുഞ്ഞുമോൻ(40)കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മനോജുമായുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് സുധീഷ് മദ്യം വാങ്ങി അടപ്പിൽ തുളയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തിയതും ഇത് വഴിയിൽ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് നൽകിയതും

മനോജിനെ വിളിച്ചുവരുത്തിയാണ് സുധീഷ് മദ്യം നൽകിയത്. എന്നാൽ ഒപ്പമെത്തിയ അനുവും കുഞ്ഞുമോനും കൂടി മദ്യം കഴിച്ചതോടെ സുധീഷിന്റെ പ്ലാൻ പാളുകയായിരുന്നു. മൂന്ന് പേരും അവശനിലയിൽ ആയതോടെ സുധീഷ് മദ്യക്കുപ്പി കത്തിച്ചു കളയാനും ശ്രമിച്ചിരുന്നു.