വിമാനം തകരാറിനെ തുടർന്ന് കൊച്ചിയിൽ ഇറക്കി; സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ
 

 

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ വിമാനം തകരാറിലായപ്പോൾ കൊച്ചിയിൽ പിടിയിലായി. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ കയറിയ ഇയാൾ അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താനാണ് ലക്ഷ്യമിട്ടത്. 

ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. തുടർന്ന് യാത്രക്കാരെ ഇറക്കി സുരക്ഷാ ഹാളിൽ വിശ്രമിക്കാനനുവദിച്ചു. സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ പിടിക്കപ്പെടുമോയെന്ന ഭയം സമദിന് തോന്നി. ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് സിഐഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയും കസ്റ്റംസിനെ വിവരം അറിയിക്കുകയുമായിരുന്നു

കസ്റ്റംസ് എത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്ക് മാറ്റിയ സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഏതാണ്ട് 70 ലക്ഷത്തോളം രൂപ വിലവരും.