രാജ്ഭവൻ അനുമതി നൽകി; സജി ചെറിയാൻ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
 

 

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച തന്നെ നടക്കും. മന്ത്രിയായി അദ്ദേഹം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സർക്കാരിന്റെ നിർദേശപ്രകാരമുള്ള തീയതിയിലും സമയത്തും ചടങ്ങ് നടത്താൻ രാജ്ഭവൻ അനുവാദം നൽകി

മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിക്കുകയായിരുന്നു. സജി ചെറിയാൻ തിരിച്ചെത്തുന്നതിൽ വിശദാംശങ്ങൾ ചോദിച്ച ശേഷം സത്യപ്രതിജ്ഞക്ക് അനുമതി നൽകിയാൽ മതിയെന്ന് നേരത്തെ ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു

അതിനിടെ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ പോലീസ് റിപ്പോർട്ടിനെതിരെ തടസ്സവാദവുമായി പരാതിക്കാരൻ കോടതിയെ സമീപിച്ചു. നിലവിലെ സാഹചര്യത്തിൽ പോലീസ് റിപ്പോർട്ട് പരിഗണിക്കരുത്, റിപ്പോർട്ടിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്, സിബിഐ അന്വേഷണം എന്നീ ആവശ്യങ്ങളുമായാണ് പരാതിക്കാരൻ തിരുവല്ല കോടതിയെ സമീപിച്ചത്

പോലീസ് അന്വേഷണം തികഞ്ഞ പരാജയമായിരുന്നു. ആത്മാർഥതയില്ലാത്ത അന്വേഷണമാണ് നടത്തിയത്. സജി ചെറിയാന്റെ ശബ്ദപരിശോധന നടത്തിയില്ല. ശാസ്ത്രീയ പരിശോധന ഫലത്തിന് വേണ്ടി കാത്തുനിന്നില്ല. 39 സാക്ഷികളുടെ മൊഴിയെടുത്തെങ്കിലും ഒന്നും രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട പാർട്ടിക്കാരെ മാത്രമാണ് പോലീസ് വിശ്വാസത്തിലെടുത്തതെന്നും അഡ്വ. ബൈജു നോയൽ നൽകിയ തടസ്സ ഹർജിയിൽ പറയുന്നു.