പത്തനംതിട്ടയിൽ മോക് ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ നൽകും

 

പത്തനംതിട്ടയിൽ മോക് ഡ്രില്ലിനിടെ മണിമലയാറിൽ മുങ്ങി മരിച്ച ബിനു സോമന്റെ കുടുംബാഗത്തിന് നാല് ലക്ഷം ധനസഹായം അനുവദിച്ച് സർക്കാർ. ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെയാണ് കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ ഒഴുക്കിൽപ്പെട്ട് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിനു മരിച്ചെന്നും ചികിത്സ തട്ടിപ്പ് നടത്തിയെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ എൻഡിആർഎഫിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കൂടെയുണ്ടായിരുന്നവരും ആരോപണം ഉന്നയിച്ചിരുന്നു