{"vars":{"id": "89527:4990"}}

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ 3 വയസുകാരിയും മുത്തശ്ശിയും മരിച്ചു
 

 

തമിഴ്‌നാട്ടിൽ കേരളാ അതിർത്തിയായ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് വയസുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക് സമീപമാണ് സംഭവം. ഹേമശ്രീ(3), അസല(52) എന്നിവരാണ് മരിച്ചത്. 

ഇവരുടെ വീട്ടിലേക്ക് കടന്നുകയറിയാണ് കാട്ടാന ആക്രമിച്ചത്. സ്ഥിരമായി വന്യമൃഗ ആക്രമണം നടക്കുന്ന മേഖലയാണിവിടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ച് കാട്ടാന അകത്തു കയറുകയായിരുന്നു. 

കുട്ടിയെ എടുത്ത് ഓടാൻ ശ്രമിക്കുകയായിരുന്നു ഈ സമയത്ത് അസല. എന്നാൽ ഇരുവരും ഓട്ടത്തിൽ താഴെ വീഴുകയും ഇരുവരെയും കാട്ടാന ചവിട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അസല ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്.