വനമേഖലയിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ; ചിന്നക്കനാലിലേക്ക് മടങ്ങുമോയെന്ന് ആശങ്ക
 

 

അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുന്നു. ഇന്നലെ തമിഴ്‌നാട് വനത്തിലെ വളത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം വനമേഖലയിലേക്ക് എത്തി. മംഗളാ ദേവി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു. മേദകാനം ഭാഗത്ത് നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ശ്രീവല്ലി പുത്തൂർ മേഖല കടുവ സങ്കേതത്തിൽ എത്തിയത്

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്. പലഭാഗത്തായി അരിക്കൊമ്പൻ സഞ്ചരിക്കുകയാണ്. നിരീക്ഷണത്തിന് നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിൽ അരിക്കൊമ്പനെ നേരിട്ട് കാണുകയും ചെയ്തു. 

ചിന്നക്കനാലിലേക്ക് അരിക്കൊമ്പൻ തിരികെ എത്തുമോയെന്നതാണ് ആശങ്ക. റേഡിയോ കോളർ കഴുത്തിൽ ഉള്ളതിനാൽ കൊമ്പന്റെ മടങ്ങി വരവ് തടയുമെന്ന് വനംവകുപ്പ് പറയുന്നു.