കുറ്റിപ്പുറം അപകടം; ബസ് സഞ്ചരിച്ചത് ട്രാക്ക് മാറി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗത്തിൽ. 120 കിലോമീറ്റർ വരെ വേഗത്തിൽ ബസ് സഞ്ചരിച്ചെന്ന് കണ്ടെത്തൽ. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ബസ് സഞ്ചരിച്ചത് ട്രാക്ക് മാറിയെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.
അപകടത്തിന്റെ പ്രധാന കാരണം അമിത വേഗതയാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തയിരുന്നു. ദേശീയപാതയിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആണ്. വളവുകളിൽ മണിക്കൂറിൽ 50 കിലോമീറ്ററേ പാടുള്ളു. ഇടതു ട്രാക്കിൽ കൂടി മാത്രമേ സഞ്ചരിക്കാനും പാടുള്ളു. എന്നാൽ അപകടത്തിൽ പെടുന്നതിന് ഒരു കിലോമീറ്റർ മുൻപ് ഒരു വളവിൽ ഫാസ്റ്റ് ട്രാക്കിൽ കൂടി ബസ് ചീറിപായുന്ന ദൃശ്യം ആണ് പുറത്ത് വന്നത്.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി കഴിഞ്ഞ് അപകടം നടന്ന സ്ഥലം വരെയുള്ള ബസിന്റെ വേഗത മണിക്കൂറിൽ 113 മുതൽ 120 വരെ കിലോമീറ്ററിൽ ആയിരുന്നു. അപകടത്തിന് ഒരു കിലോമീറ്റർ മുമ്പ് മുതലാണ് ബസിന്റെ വേഗത വർധിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. ദേശീയ പാത അതോറിറ്റി സ്ഥാപിച്ച ക്യാമറകളിലാണ് ബസ് അമിത വേഗത്തിൽ പായുന്ന ദൃശ്യം പതിഞ്ഞത്.
അപകടത്തിൽ ബസിന്റെ ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെയാണ് കേസ് എടുത്തത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. സഹോദരനൊപ്പം യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് പെരുവയൽ സ്വദേശിയായ 31 കാരൻ വൈഷ്ണവാണ് മരിച്ചത്.