അച്ചു ഉമ്മനെതിരെ അധിക്ഷേപ പോസ്റ്റിട്ടു; ഇടതു പ്രവർത്തകനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്
കൊല്ലം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്. ഐഎച്ച്ആർഡി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നാണ് നന്ദകുമാറിനെ പുറത്താക്കിയത്. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ തൽസ്ഥാനത്ത് നിയമിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച നന്ദകുമാറിനെ ഐഎച്ച്ആർഡി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്. 2023ൽ ഇയാൾ ഫേസ്‌ബുക്കിലൂടെ അധിക്ഷേപ പോസ്റ്റിട്ട് തന്നെ അപമാനിച്ചെന്ന് അച്ചു ഉമ്മൻ ഡിജിപിയ്‌ക്ക് പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നും നന്ദകുമാറിനെതിരെ യാതൊരുവിധ നടപടിയും ഉണ്ടായില്ല
ഇടതുസംഘടനാ പ്രവർത്തകനായ നന്ദകുമാറിനെ മന:പൂർവം പൊലീസ് സംരക്ഷിക്കുകയാണെന്ന തരത്തിൽ വിമർശനം വ്യാപകമായിരുന്നു. ഇതോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിസാര വകുപ്പുകൾ ചുമത്തി വിട്ടയച്ചു. കേസെടുത്ത് ഒരാഴ്‌ച പിന്നിട്ടതിനു ശേഷമാണ് ചോദ്യം ചെയ്‌തതെന്നും വിമർശനമുണ്ട്.