എഐ ക്യാമറ ഇടപാട്: പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്ന് സതീശൻ
 

 

എഐ ക്യാമറ വിവാദത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. ഊരാളുങ്കൽ അടക്കമുള്ള കമ്പനികൾ ഉപകരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മീഷനും കിട്ടുന്നത് ഇതേ കമ്പനിക്ക് നത്‌നെയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നതിൽ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ എന്നും സതീശൻ ആവർത്തിച്ചു

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഭീതിയും ഭയവുമാണ്. ഇക്കാരണത്തിലാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. ഇത്ര ഭീരുവായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും സതീശൻ പരിഹസിച്ചു

എഐ ക്യാമറ ഇടപാടിന് പിന്നിൽ നടന്നത് വൻ കൊള്ളയാണ്. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്നും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ ആവർത്തിച്ചു. പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ മെയ് 20ന് സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ശക്തമാക്കുമെന്നും പ്രതിപക്ഷന നേതാവ് പറഞ്ഞു.