എഐ ക്യാമറാ ടെൻഡർ സുതാര്യമല്ല: കരാർ നൽകിയത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചെന്ന് സതീശൻ
 

 

എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലുണ്ട്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് കരാർ നൽകിയതെന്നും കണ്ണൂർ ആസ്ഥാനമായ ചില കമ്പനികളാണ് ഇതിന് പിന്നിലെന്നും സതീശൻ ആരോപിച്ചു

കരാർ ടെൻഡറിൽ നാല് കമ്പനികൾ പങ്കെടുത്തു. ടെക്‌നിക്കൽ യോഗ്യതയില്ലാത്തതിനാൽ ഇതിൽ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ പാലം, റോഡ് കോൺട്രാക്ടുകൾ ഏറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻസ് കമ്പനിയാണ്

കെ ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിക്കുന്നത്. ഇതെല്ലാം അഴിമതിയാണെന്നും സതീശൻ ആരോപിച്ചു.