എഐ ക്യാമറ: ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത് കെൽട്രോൺ എന്ന് ഗതാഗത മന്ത്രി
 

 

എഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്ന് മന്ത്രി ആന്റണി രാജു. കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെൻഡർ ആവശ്യമില്ല. അഞ്ച് വർഷത്തേക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. 

മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായിരുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു. എഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. കെൽട്രോൺ ക്യാമറകൾക്കായി ഉപകരാർ നൽകിയ ബംഗളൂരുവിലെ കമ്പനിക്കും അവർ ഉപകരാർ നൽകിയവർക്കും ഈ രംഗത്ത് മുൻപരിചയമില്ലെന്നും കോടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.