ആലപ്പുഴയിലെ പെൺകുട്ടിയുടെ മരണം; കുട്ടിയെ അമ്മ ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ

ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇന്നലെയും വീട്ടിൽ നിന്നും ബഹളം കേട്ടതായും നാട്ടുകാർ പൊലീസിന്
 

ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇന്നലെയും വീട്ടിൽ നിന്നും ബഹളം കേട്ടതായും നാട്ടുകാർ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ ശരീരത്ത് ചതവുകൾ കണ്ടെത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാർത്തികപള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയുടെ മകൾ ഹർഷയാണ് തൂങ്ങി മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ചൈൽഡ് ലൈനിലും പിങ്ക് പൊലീസിലും അമ്മയ്ക്ക് എതിരെ പരാതി നൽകിയിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കുട്ടിയെ രണ്ടാനച്ഛനും അമ്മയും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ മൃതദേഹം നാളെ വീട്ടിൽ എത്തിക്കും.