വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി
വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകൾക്ക് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് ഉൾപ്പെടെയാണ് അംഗീകാരം. സ്വകാര്യ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരം വനംവകുപ്പ് മുഖേനെ ഉടമയ്ക്ക് മുറിക്കുന്നതിനായുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തിൽ ഈ ബില്ലുകൾ അവതരിപ്പിക്കും. വനം-വന്യജീവി സംഘർഷം രൂക്ഷമായപ്പോഴും സർക്കാരിന് പെട്ടെന്ന് നടപടിയെടുക്കുന്നതിന് തടസ്സമായി നിന്നത് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളാണ്. ഇതിൽ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ബിൽ സഭയിലെത്തിയാൽ പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത.
കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കിക്കൊണ്ടായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നത്. എന്നിട്ടും ഭേദഗതി വരുത്തിയിരുന്നില്ല. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം.