{"vars":{"id": "89527:4990"}}

കാറിൽ നിന്നിറങ്ങി നടക്കവെ വാക്കുതർക്കം, പിന്നാലെ ക്രൂര മർദനവും കൊലയും; സുധയുടെ ഭീഷണിയും പ്രകോപനമായി
 

 

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ഷാജിയുമായി തെളിവെടുപ്പ് നടന്നു. ക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ്. കോട്ടയം സ്വദേശി സുധ ബാബുവാണ് കൊല്ലപ്പെട്ടത്. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് പ്രതിയായ ഷാജി

ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. തനിക്കൊപ്പം ജീവിക്കണമെന്നും അല്ലെങ്കിൽ കുടുംബം തകർക്കുമെന്നുമുള്ള സുധയുടെ ഭീഷണിയെ തുടർന്നായിരുന്നു കൊലപാതകം. ഷാജി സുധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാക്കിൽ തള്ളുകയായിരുന്നു

യുവതിയുടെ മുഖത്തും കണ്ണിലും ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കലില്ലേക്ക് തലയടിച്ച് വീണ് യുവതിക്ക് പരുക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. പുറത്തിറങ്ങി റെയിൽവേ പാലത്തിനടുത്തേക്ക് നടക്കുമ്പോഴാണ് വാക്കുതർക്കമുണ്ടായത്. 

ഇതോടെ ഷാജി സുധയെ മർദിക്കാൻ തുടങ്ങി. മുഖത്തും കണ്ണിലും ആഞ്ഞടിച്ചു. ഇടിയുടെ ആഘാതത്തിൽ സുധ തെറിച്ച് വീണത് അടുത്തുള്ള കരിങ്കല്ലിലേക്കാണ്. ചോര വാർന്ന് തുടങ്ങിയതോടെ സുധ അലറിക്കരഞ്ഞു. കരച്ചിൽ മറ്റുള്ളവർ കേൾക്കാതിരിക്കാൻ ഷാജി സുധയുടെ മുഖത്ത് അമർത്തിപ്പിടിച്ചു. ഇതോടെ സുധ ശ്വാസം മുട്ടി മരിച്ചു

തുടർന്നാണ് ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മൃതദേഹം റെയിൽവേ പാളത്തിൽ ഇട്ടത്. എന്നാൽ ട്രെയിൻ കടന്നുപോകുന്ന പാളം ആയിരുന്നില്ല ഇത്. ഇതാണ് ഷാജിയുടെ പദ്ധതി തെറ്റാൻ കാരണമായത്. ഇതിനിടെ സുധയുടെ സഹോദരി ഷാജിയെ വിളിച്ചു. സുധ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് പോയെന്ന് ഷാജി മറുപടിയും നൽകി