{"vars":{"id": "89527:4990"}}

കോൺഗ്രസിലെ തമ്മിലടി മുൻകൂട്ടി കണ്ടത്; മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ പോരടിക്കുന്നു: എം.വി. ഗോവിന്ദൻ

 

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന ഗ്രൂപ്പ് പോര് പ്രതീക്ഷിച്ചതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോൺഗ്രസിനുള്ളിലെ വിഭാഗീയത തീവ്രമായ കാര്യം ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 

മുഖ്യമന്ത്രിയാകാൻ മൂന്നു പേർ ശക്തമായ ഒരുക്കങ്ങൾ നടത്തുന്നതാണ് നിലവിലെ കേരളത്തിലെ രാഷ്ട്രീയ ചിത്രം. കോൺഗ്രസിനുള്ളിലെ തമ്മിലടി നമ്മൾ നേരത്തെ തന്നെ കണ്ടത്. ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

ആരാകും പ്രതിപക്ഷ നേതാവ്?

എന്നാൽ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. അക്കാര്യം ഉടൻ തീരുമാനിക്കുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവായി വരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നതിൽ തങ്ങൾ എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നും അത് തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്നും കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സി.പി.ഐ

നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ നേതാവ് സി.പി.എമ്മിൽ നിന്നായിരിക്കുമെന്നും എന്നാൽ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ സി.പി.ഐ എതിർത്തിട്ടില്ലെന്നും അത് തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവായ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന വിവിധ കക്ഷികൾ ഉൾപ്പെട്ട എൽ.ഡി.എഫിനെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. മുന്നണിയിൽ രാഷ്ട്രീയ സംസ്കാരവും ചർച്ചകളും സംവാദങ്ങളും പരസ്പര ധാരണകളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടി

നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 140 മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം യു.ഡി.എഫ് 102 സീറ്റുകൾ നേടി മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. ബിജെപി ചരിത്രത്തിലാദ്യമായി മൂന്നു സീറ്റുകളിൽ വിജയിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ തുടരുകയാണ്.