{"vars":{"id": "89527:4990"}}

പുതിയ ഗവര്‍ണര്‍ ആര്‍ലെക്കര്‍ സത്യപ്രതിജ്ഞ ചെയ്തു

 
ആരിഫ് മുഹമ്മദ് ഖാന്റെ ഒഴിവിലേക്ക് ഗോവ മുന്‍ മന്ത്രിയും ആര്‍ എസ് എസ് നേതാവുമായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലേകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. ബിഹാര്‍ ഗവര്‍ണറായിരുന്ന അര്‍ലെക്കര്‍ അവിടുത്തെ കാലാവധി കഴിഞ്ഞ ശേഷമാണ് പുതിയ തട്ടകമായ കേരളത്തിലേക്കെത്തുന്നത്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും മികച്ച ബന്ധം പുലര്‍ത്തുന്ന ആര്‍ലെക്കര്‍ 1980 മുതല്‍ ഗോവയിലെ ആര്‍ എസ് എസ് - ബി ജെ പി നേതാവായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് ഗോവ മന്ത്രിയും സ്പീക്കറുമായും പ്രവര്‍ത്തിച്ചു. ആര്‍എസ്എസിലൂടെയായിരുന്നു ആര്‍ലെകറിന്റെ രാഷ്ട്രീയപ്രവേശം എന്നതിനാല്‍ പുതിയ ഗവര്‍ണറും പഴയ ഗവര്‍ണറും തമ്മില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായിബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും തര്‍ക്കം പതിവായിരുന്നു. ഈ തര്‍ക്കം കോടതി ഇടപെടലിലേക്ക് വരെ എത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആര്‍ലെകര്‍ കേരളത്തില്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.