അരിക്കൊമ്പനരികിൽ രക്ഷകനായി ചക്കക്കൊമ്പൻ; ദൗത്യ സംഘത്തിന് വെല്ലുവിളി

 

മയക്കുവെടിയേറ്റ് മയങ്ങി നിൽക്കുന്ന അരിക്കൊമ്പന് അരികിലേക്ക് അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പൻ എത്തിച്ചേർന്നു. ദൗത്യ സംഘത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ചക്കക്കൊമ്പന്റെ വരവ്.

കുങ്കിയാനകളെ വച്ച് അരിക്കൊമ്പനെ വളഞ്ഞ് മെരുക്കി ലോറിയിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി. നിലവിൽ മൂന്ന് തവണയാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റിരിക്കുന്നത്.

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ 11.55 നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. സിമന്റ് പാലത്തിൽ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്.

വെടിയേറ്റ ആന അൽപദൂരം ഓടി മാറിയിരുന്നു.വനത്തിലേക്ക് മാറി നിൽക്കുന്ന ആന മയങ്ങിയോ എന്നുള്ള കാര്യം ഉറപ്പുവരുത്തുന്നതിനായി ആനയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അധികൃതർ. പിന്നീടാണ് വീണ്ടും മയക്കുവെടി വച്ചത്.

ആദ്യത്തെ  മണിക്കൂറികൾ നിർണായകമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആന മയങ്ങിയെന്ന് ഉറപ്പായാൽ പരിശോധിക്കുവാൻ ആനിമൽ ആംബുലൻസ്, മെരുക്കാൻ കുങ്കി ആനകൾ, ആനയെ കൊണ്ടു പോകുവാനുള്ള ലോറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത്  ഒരുക്കിയിട്ടുണ്ട്.