സവർണ ജീർണതകൾക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്ന യൂനിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്; ബിനീഷിന് പിന്തുണയുമായി വി ടി ബൽറാം

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട് എത്തിയ സിനിമാ താരം ബിനീഷ് ബാസ്റ്റ്യൻ അധിക്ഷേപം നേരിട്ട സംഭവത്തിൽ വിമർശനവുമായി വി ടി ബൽറാം എംഎൽഎ. ചില
 

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട് എത്തിയ സിനിമാ താരം ബിനീഷ് ബാസ്റ്റ്യൻ അധിക്ഷേപം നേരിട്ട സംഭവത്തിൽ വിമർശനവുമായി വി ടി ബൽറാം എംഎൽഎ. ചില നിവർന്നുനിൽക്കലുകളെ പോലെ തന്നെ ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തും. ബിനീഷ് ബാസ്റ്റ്യന്റെ പ്രതികരണം അത്തരത്തിലൊന്നാണെന്നും വി ടി ബൽറാം പറഞ്ഞു.

ബിനീഷിനൊപ്പം കോളജ് പരിപാടിക്ക് ക്ഷണിക്കപ്പെട്ട അനിൽ രാധാകൃഷ്ണ മേനോൻ താൻ മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് പറയുകയും ഇതിനെതിരെ ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു.

പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ കോളജ് ഡേയ്ക്ക് മുഖ്യതാഥിയായാണ് ബിനീഷ് ബാസ്റ്റിയനെ വിളിച്ചത്. എന്നാൽ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കോളജ് പ്രിൻസിപ്പാളും യൂനിയൻ ചെയർമാനും കൂടി ബിനീഷ് താമസിച്ച ഹോട്ടലിലെത്തി പരിപാടിക്ക് ഒരു മണിക്കൂർ കഴിഞ്ഞ് എത്തിയാൽ മതിയെന്ന് അറിയിച്ചു. മാഗസിൻ പ്രകാശനത്തിന് വന്ന അനിൽ രാധാകൃഷ്ണ മേനോൻ മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അറിയിച്ചതായി ഇവർ പറഞ്ഞു. ഇതിന് പിന്നാലെ അനിൽ സംസാരിക്കുന്നതിനിടെ ബിനീഷ് വേദിയിലേക്ക് കയറി വരുകയും വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു.

വി ടി ബൽറാമിന്റെ കുറിപ്പ്

“ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. ‘മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്”- ബിനീഷ് ബാസ്റ്റിൻ

ചില നിവർന്നു നിൽക്കലുകളേപ്പോലെത്തന്നെ ചില അമർന്നിരിക്കലുകളും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽ യുവനടൻ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതിൽ സംശയമില്ല. തന്റെ സമുദായത്തിൽ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യൻകാളിയുടെ പതിറ്റാണ്ടുകൾക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വർഷം തോറും പട്ടികജാതി/വർഗ വിഭാഗങ്ങളിൽ നിന്ന് 70 എംബിബിഎസ് ഡോക്ടർമാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജ്. എന്നാൽ ഇക്കഴിഞ്ഞ പതിറ്റാണ്ടുകൾ കൊണ്ട് കേരളം നടന്നുതീർത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതൽജന്മങ്ങൾ ഇപ്പോഴും അപരിഷ്കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നിൽക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാർത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?

"ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ്…

Posted by VT Balram on Thursday, October 31, 2019